15 April, 2015

എഴുത്തുകാരുണ്ടാകുമ്പോഴാണ് സമുദായം വളരുന്നത്- എം.കെ. സാനു

ആലപ്പുഴ:ഉദ്യോഗസ്ഥരും സമ്പന്നരും ഉണ്ടാകുമ്പോഴല്ല, എഴുത്തുകാര്‍ ഉണ്ടാകുമ്പോഴാണ് സമുദായം വളര്‍ന്നതായി കണക്കാക്കേണ്ടതെന്ന് പ്രൊഫ. എം.കെ. സാനു. കെ.പി.എം.എസ്. സംസ്ഥാന സമ്മേളനഭാഗമായി നടന്ന സ്മൃതിവര്‍ഷം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവദശകം, ജാതിക്കുമ്മി എന്നീ കൃതികളെ മുന്‍നിര്‍ത്തിയാണ് സ്മൃതിവര്‍ഷം പരിപാടിയൊരുക്കിയത്.
ഇന്ത്യന്‍ നവോത്ഥാനത്തിന് പ്രചോദകമായത് ഭക്തിരസമാണെന്ന് സാനു പറഞ്ഞു. ഭാരതീയ തത്ത്വചിന്ത ലളിതമായി ചാലിച്ചെടുത്ത കൃതിയാണ് ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം. ജാതിക്ക് കാരണം ഹിന്ദുമതമായതുകൊണ്ട് മതം മാറണമെന്ന വാദമുയര്‍ന്നു. ഇക്കാര്യത്തില്‍ ഗഹനമായ ചര്‍ച്ചയും നടന്നു. ആ ചര്‍ച്ചയുടെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. മതവിശ്വാസം നമ്മുടെ ചിന്താഗതിയെ നിയന്ത്രിക്കുന്നുണ്ടോയെന്ന് ആഴത്തില്‍ പരിശോധിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുമതത്തിന്റെ ശാപം ജാതിഭേദമാണെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ പാലക്കാട്, കാസര്‍കോട് ജില്ലകളില്‍പോലും ഇന്നും അയിത്തം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
എം.എല്‍.എ.മാരായ പി.സി. വിഷ്ണുനാഥ്, രാജു എബ്രഹാം, പി. തിലോത്തമന്‍, എസ്.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗര്‍, വി. ശ്രീധരന്‍, പി. ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

Courtesy:Mathrubhumi Daily.

No comments:

Post a Comment