26 December, 2014

ലോകസമാധാനത്തിനായി ദൈവദശകം എഴുതിത്തുടങ്ങി

ശിവഗിരി:ലോകസമാധാനത്തിനായി 10 കിലോമീറ്റര്‍ നീളുന്ന വെള്ളക്കടലാസില്‍ ഒരുക്കിയ കാന്‍വാസിന് മുന്നില്‍ ജാതിമതഭേദമന്യേ ഗുരുഭക്തര്‍ ഒന്നിച്ചു. വിവിധ ഭാഷകളില്‍ ഒരേലക്ഷ്യത്തിനായി ദൈവദശകം എഴുതിത്തുടങ്ങി. സന്ന്യാസിമാരും ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ യജ്ഞത്തില്‍ പങ്കാളികളായി.
ദൈവദശക രചനാശതാബ്ദി ലോകമെങ്ങും ആഘോഷിക്കുമ്പോള്‍ 82-ാമത് ശിവഗിരി തീര്‍ത്ഥാടനത്തില്‍ ലോകസമാധാനത്തിന് ദൈവദശകം സമര്‍പ്പിക്കുന്നതിനായാണ് ഈ പരിപാടിക്ക് ശിവഗിരിമഠം രൂപം നല്‍കിയത്. ജനവരി ആദ്യവാരം വരെ നീളുന്ന പരിപാടിയില്‍ 10 കിലോമീറ്റര്‍ കാന്‍വാസ് പൂര്‍ത്തിയാക്കി ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിക്കും.
ശാരദാമഠത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ദൈവദശകം എഴുതുന്നത്. 10 കിലോമീറ്റര്‍ നീളുന്ന പേപ്പര്‍ റോളില്‍ നിന്ന് 20 പേര്‍ക്ക് എഴുതാനുള്ള ഭാഗം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സജ്ജീകരിക്കും. 20 പേര്‍ എഴുതിയശേഷം എതിര്‍വശത്തുള്ള റോളിലേക്ക് മാറ്റും.
ഗുരുവിന്റെ ചിത്രം, ശിവഗിരി മഠത്തിന്റെ വിലാസം, ദൈവദശകം എഴുതുന്നയാളുടെ വിലാസവും ഒപ്പും രേഖപ്പെടുത്താനുള്ള ഇടം എന്നിവ പ്രിന്റ് ചെയ്ത കടലാസിലാണ് എഴുതുന്നത്. ദൂരദര്‍ശന്‍ െഡപ്യൂട്ടി ഡയറക്ടര്‍ രശ്മിറോജാ തുഷാരാ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
എം.ഇ.എസ്. പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍, വര്‍ക്കല കഹാര്‍ എം.എല്‍.എ., കെ.പി.എം.എസ്.നേതാവ് പുന്നല ശ്രീകുമാര്‍, ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ, ദൈവദശക രചനാകമ്മിറ്റി കണ്‍വീനര്‍ ബാബുറാം തുടങ്ങിയവര്‍ ആദ്യ 20 പേരില്‍ ഉള്‍പ്പെട്ട് ദൈവദശകം എഴുതി.
ഡോ.ജി.മാധവന്‍ നായര്‍, ബി.ജെ.പി.നേതാവ് പി.കെ.കൃഷ്ണദാസ് തുടങ്ങിയവരും പിന്നീട് ദൈവദശകം എഴുതി.

No comments:

Post a Comment