15 April, 2015

സാമ്പത്തിക സംവരണത്തിന് സമയമായിട്ടില്ല - മന്ത്രി അനില്‍കുമാര്‍

ആലപ്പുഴ:കേരളത്തില്‍ സാന്പത്തിക സംവരണം നടപ്പാക്കാന്‍ സമയമായിട്ടില്ലെന്ന് പട്ടികവിഭാഗ ക്ഷേമ - ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു. പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്തും വരെ സംവരണത്തിന്റെ തണല്‍ അവര്‍ക്ക് ആവശ്യമാണ്.
കെ.പി.എം.എസ്. നാല്പത്തി നാലാം സംസ്ഥാനസമ്മേളനത്തില്‍ അംബേദ്കര്‍ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് എന്നും സംവരണത്തിന്റെ പിന്‍ബലത്തില്‍ കഴിയാനാവില്ലെന്നും മന്ത്രി പറഞ്ഞു. പിന്നാക്കക്കാരെ മുന്‍പന്തിയിലേക്കു കൊണ്ടുവരുന്നത് സംബന്ധിച്ച് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ കാഴ്ചപ്പാടില്‍ മാറ്റം വരേണ്ടതുണ്ട്. ഗാന്ധിജിയും അംബേദ്കറും തുടങ്ങിവച്ച സാമൂഹിക നീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം.
മതവിശ്വാസവുമായി ബന്ധപ്പെട്ട ഘര്‍വാപ്പസി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനേ ഉപകരിക്കൂ. ഇവിടെനിന്ന് മറ്റുമതങ്ങളിലേക്കു ആളുകള്‍ പോയിട്ടുണ്ടെങ്കില്‍ അതെന്തുകൊണ്ട് സംഭവിച്ചുവെന്നുകൂടി ചിന്തിക്കണം. മറ്റുമതങ്ങളില്‍ ആഗ്രഹിച്ച സാമൂഹികനീതി കിട്ടാതെ വന്നിട്ടാവാം മടങ്ങിപ്പോരുന്നതെന്നും മനസ്സിലാക്കണം- മന്ത്രി പറഞ്ഞു.
പട്ടികജാതി വികസന നയം മെയ് മാസത്തോടെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതിന്റെ കരടു വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷനായിരുന്നു. സംഘടനയുടെ ഉപഹാരം രക്ഷാധികാരി പുന്നല ശ്രീകുമാര്‍ മന്ത്രിക്കു സമ്മാനിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. പ്രസംഗിച്ചു. അഡ്വ. എ.സനീഷ് കുമാര്‍ സ്വാഗതവും എന്‍. ബിജു നന്ദിയും പറഞ്ഞു.

Courtesy:Mathrubhumi,Malayala Manorama.

No comments:

Post a Comment